Thursday, November 26, 2009

ഒറ്റമരത്തിനോട് ….

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?

വിചാരങ്ങളും വികാരങ്ങളും
കണ്ണുനീരുമില്ലാതെ
മൌനിയായവനേ
ആത്മജ്ഞാനം നേടിയ
മഹാമുനിയാണ് നീ

ഏകാന്തതയുടെ കാവല്‍ക്കാരാ…
മണ്ണില്‍ നിന്നും വിണ്ണിലേക്കുയരുന്ന
നിത്യസത്യമേ..
നമിക്കുമീ ശിരസ്സില്‍
ഇലസ്പര്‍ശവും പൂക്കളും
വര്‍ഷിക്കുക.

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.

Monday, July 13, 2009

“തല“ എണ്ണലും അദ്ധ്യാപകരുടെ അതിജീവനവും

അടുത്ത കാലത്ത് ചേരിപ്രദേശത്തേയും ആക്രിക്കാരുടെയും കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കുന്നു. അദ്ധ്യാപകര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി എന്നു ആരെങ്കിലും സംശയിക്കുന്നുണ്ടോ?

1995 നു ശേഷം എയിഡഡ് (പ്രൈവറ്റ് മാനേജ്മെന്റ്) സ്കൂളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കു ഓരോ ക്ലാസ്സിലും നിശ്ചയിക്കപ്പെട്ട എണ്ണം കുട്ടികള്‍ ഇല്ലെങ്കില്‍ ജോലി സംരക്ഷണം ഇല്ല. അവര്‍ സര്‍വീസില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകര്‍ക്ക് മാത്രമാണു ഇക്കാര്യത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അപ്പോള്‍ സ്വന്തം നിലനില്പിനു വേണ്ടി അദ്ധ്യാപകര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ ഓര്‍മ്മിക്കുക സ്വാഭാവികം മാത്രം. നാടോടികളുടേയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടേയും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനും അതിന്റെ എല്ലാ ചിലവുകളും ഏറ്റെടുക്കുവാനും അദ്ധ്യാപകര്‍ തയ്യാറാ‍കുന്നു.

എന്തായാലും സമൂഹത്തിലെ പട്ടിണി പാവങ്ങളുടെ കുട്ടികള്‍ നല്ല വസ്ത്രം ധരിച്ചു വാഹനത്തില്‍
സ്കൂളില്‍ എത്തുക എന്നതു നല്ല സാമൂഹിക പരിണതി തന്നെ. 1959 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം 45 കുട്ടികള്‍ക്ക് ഒരു ക്ലാസ്സു ഡിവിഷന്‍ അനുവദിക്കുന്നു.എന്നാല്‍ അന്ന് വീടുകളില്‍ കുട്ടികളുടെ എണ്ണം അഞ്ചില്‍ കൂടുതലാണ്.മാത്രമല്ല സ്ക്കൂളുകളുടെ എണ്ണം കുറവുമാണ്.ഇന്ന് ഒരു വീട്ടില്‍ ഒന്നോ രണ്ടൊ കുട്ടികള്‍ മാത്രം. സി.ബി.എസ്.ഇ സ്ക്കൂള്‍ അടക്കം ധാരാളം സ്കൂളുകള്‍ നാട്ടിലുണ്ട്.പക്ഷെ അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയിക്കുന്ന 1:45 അനുപാതം ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.

അദ്ധ്യാപകരുടെ നിലനില്പിനായുള്ള സമരത്തിന്റെ ഭാഗമായി സമൂഹത്തില്‍ അസ്പൃശ്യരായ ജനവിഭാഗത്തിന്റെ ഇടയിലേക്കു അവര്‍ എത്തുകയും ബാല്യത്തില്‍ തന്നെ വേലക്കു വിട്ടിരുന്ന കുഞ്ഞുങ്ങളെ സ്കൂളുകളില്‍ എത്തിക്കുവാന്‍ ഏറെക്കുറെ സാധിക്കുകയും ചെയ്യുന്നു. അതിനായി വസ്ത്രം,പുസ്തകം,വാഹനം എന്നിവയുടെ ചിലവു അദ്ധ്യാപകര്‍ വഹിക്കുന്നു. നാടോടിയുടെ കുട്ടികള്‍ നാടോടിയായും. ആക്രിസാധങ്ങള്‍ പെറുക്കി ജീവിക്കുന്നവരുടെ കുട്ടികള്‍ അതേ ജോലിതന്നെ തുടര്‍ന്നു വരുന്ന ഈ സമൂഹത്തില്‍ പരോക്ഷമായെങ്കിലും അവരുടെ ഉന്നമനത്തിനു അദ്ധ്യാപകരുടെ ഇടപെടലുകള്‍ സഹായകമാകും എന്നു നമുക്ക് പ്രത്യാശിക്കാം.

Saturday, June 20, 2009

വികസനം കേരളത്തില്‍ ?

തക്കാളി 1കി 20രൂ
ഉള്ളി ,, 18
പയറ് ,, 20
കായ ,, 28
പഞ്ചസാര ,, 26
അരി ,, 20
പരിപ്പ് ,, 70
ചായ ,, 100


ഇലക്ഷന്‍,പുതിയ ഗവണ്മെന്റ് രൂപീകരണം,ജയ പരാജയ കാരണങ്ങളുടെ വിശകലനങ്ങള്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടരിയും തമ്മിലുള്ള ഭിന്നതകള്‍,സാംസ്കാരിക നായകന്മാരുടെ വാചകമേളകള്‍,പണപെരുപ്പം-പണച്ചുരുക്കം എന്താണെന്നു നിര്‍വചിക്കാനാവാത്ത ധനകാര്യവിദഗ്ധരുടെ നിസ്സഹായത തുടങ്ങി ലഹരി പിടിപ്പിക്കുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ സല്‍ക്കരിക്കുന്നു.അതിനിടയില്‍ ഒരു പ്രധാന വിഷയം വലിയ ശ്രദ്ധനേടാതെയും ഉണ്ടായിരുന്നു.നാട്ടിലെ ഒരു സാധാരണ പൌരന്റെ ദൈനംദിന ജീവിതവുമായി ബന്ധമുള്ള ഒരു വാര്‍ത്ത .ഭക് ഷ്യ സാധനങ്ങളുടെ വില നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്കു കയറുന്നു.

ജീവിക്കുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം.വസ്ത്രം,പാര്‍പ്പിടം തുടങ്ങിയവ ആവശ്യം പോലെ ലഭ്യമായ ഒരു സമൂഹത്തിലാണു മുകളില്‍ പരാമര്‍ശിച്ച സംവാദങ്ങള്‍ക്കും,ദാര്‍ശനിക വിവാദങ്ങള്‍ക്കും പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകേണ്ടത്.എന്നാല് അവശ്യ ഭക് ഷ്യ വസ്തു വില സാധാരണക്കാരന് അപ്രാപ്യമായ ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാരും അധികാര വര്‍ഗ്ഗവും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയേയും നിസ്സംഗതയേയും എന്തു വിളിക്കും?
ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതില്‍ കേരളം ഭരിച്ച ഒരോ സര്‍ക്കാരും ബാധ്യസ്ഥരാണ്.

പത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് ഒരു വര്‍ഷത്തിനിടയില്‍ ഭക് ഷ്യ് ഉത്പാദന വിലയില്‍ 30% വില വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിയുടെ വില 45% വര്‍ദ്ധ്നവു ഉണ്ടായി..പച്ചക്കറി പയറു വര്‍ഗ്ഗങ്ങളുടെ വിലയില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധനവിനെ കുറിച്ച് കേന്ദ്ര സംസ്ഥാന ഭക്ഷ്യ മന്ത്രിമാര്‍ പഠനം തുടര്‍ന്നു കോണ്ടിരിക്കുന്നതായാണ് വാര്‍ത്ത

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനം മാത്രമായി മാറുകയാണ്.വിവാദങ്ങളും ജാടയും ദുരഭിമാനവും മാത്രം നമുക്കു സ്വന്തം.അരിക്ക് വേണ്ടി ആന്ധ്രയേയും പഞ്ചാബിനേയും പച്ചക്കറിക്കായി തമിഴ്നാടിനേയും തൊഴില്‍ കിട്ടുവാന്‍ മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും നമ്മള്‍ ആശ്രയിക്കുന്നു.

“ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല. കൃഷി ചെയ്യാതെ അരിയും പച്ചക്കറിയും ഉണ്ടാകില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. നമ്മുടെ ഊര്‍ജ്ജ സ്രോതസ്സു ഇന്നും മഴയെയും കാലാവസ്ഥയേയും ആശ്രയിക്കുന്ന പഴയ ഹൈഡല്‍ പ്രൊജക്റ്റുകള്‍ തന്നെ .മലയാളിയുടെ അതിരു കടന്ന സമൂഹ്യ പ്രതിബദ്ധത ആണവ തെര്‍മല്‍ പ്രൊജക്റ്റുകളെ നമ്മുടെ സംസ്ഥാനത്തില്‍ നിന്നും തുരത്തിയോടിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക വ്യവസായ ഉത്പാദന സംരംഭങ്ങള്‍ വിജയിച്ചില്ല. ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തങ്ങളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യവസായ തൊഴില്‍ മേഖലകളും കേരളത്തില്‍ പരാജയപ്പെട്ടു.

കേരളത്തിനെ സ്വയം പര്യാപ്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയുന്നതില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടു എന്നു തന്നെ പറയാം.ഈ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ പരസ്പരം പഴിചാരുന്ന പരിഹാസ്യമായ അവസ്ഥയും ഉണ്ട്. ഇതു രണ്ടു രൂപക്ക് ബി.പി.എല്‍ വിഭാഗത്തിനു അരി കൊടുത്തു പരിഹരിക്കാവുന്ന ഒരു സമൂഹ്യപ്രശ്നം ആണോ ?

സ്വയം പര്യാപ്തത എന്നതു നേടുന്നതിനായി കാലോചിതവും പുരോഗമനപരവുമായ പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍ ദീര്ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ. നാടിന്റെ ക്ഷേമത്തിനായ് ഒന്നും പ്രവര്‍ത്തിക്കാതെ സംവാദങ്ങളും വിവാദങ്ങളും മാത്രമായാല്‍ വിദൂര ഭാവിയില് ദൈവത്തിന്റെ നാട്ടില്‍ സധാരണക്കാരന്റെ ജീവിതം അസാദ്ധ്യമാവുകയും ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായും വരും.

Thursday, June 4, 2009

ബാഷ്പാഞ്ജലി

ജൂണ്‍ ഒന്നിനു രാവിലെ ഒമ്പത് മണിക്ക് സാഹിത്യ അക്കാദമിയില്‍ നീര്‍മാതളത്തിന്റെ കൂട്ടുകാരിയുടെ നിര്‍ജ്ജീവ ശരീരം ഒരു നോക്കു കാണുവാന്‍ കാത്തുനിന്നു.വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രം.വല്ലാത്ത നിരാശ തോന്നി.ഓഫീസില്‍ തിരക്കുള്ള സമയം.എന്നാലും എന്റെ പ്രിയപ്പെട്ട കഥാകാരിയെ ഒന്നു കാണുവാന്‍ തന്നെ തീരുമാനിച്ചു. മാധവിക്കുട്ടി എന്റെ ഹൃദയത്തിന്റെ അടുത്തു നിന്നു മന്ത്രിക്കുന്നു എന്ന തോന്നല്‍...വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗം അല്ലെങ്കില്‍ അഭാവം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ മനസ്സില്‍.ഒരു മണിക്കൂര്‍ കഴിഞ്ഞു.എന്നിട്ടും വാഹനം എത്തിയില്ല.അപ്പോഴേക്കും വന്‍ ജനാവലിയാല്‍ അക്കാഡമിയുടെ പരിസരം നിറഞു.പത്തുമണി കഴിഞ്ഞപ്പോള്‍ മൃതദേഹം വഹിച്ചു വാഹനം എത്തി.വാഹനത്തില്‍ നിന്നു മുറിയിലേക്കു ശീതീകരിച്ച ശവമഞ്ചത്തില്‍ എന്റെ പ്രിയപ്പെട്ട കഥാകാരിയെ കൊണ്ടുവന്നു.രാഷ്ട്രീയക്കാരും സാഹിത്യനായകന്മാരും കടന്നുപോയതിനു ശേഷം ഞങ്ങള്‍ക്കു കാണുവാന്‍ അവസരം വന്നു. താലത്തില്‍ നിന്നും ഒരു കൈകുടന്ന ചുവന്ന അരളിപ്പൂക്കള്‍ എടുത്തു .ശവമഞ്ചത്തില്‍ അര്‍പ്പിച്ചു. ആ മുഖത്തേക്കു ഒന്നു നോക്കി. സ്വപ്നങ്ങളുടെ ,പ്രണയത്തിന്റെ ,ഉന്മാദത്തിന്റെ,നിഷ്കളങ്കതയുടെ രാജകുമാരി ശീതീകരിച്ച ശവമഞ്ചത്തില്‍ ഉറങ്ങുകയാണ്. എന്റെ മനസ്സില്‍ മാധവിക്കുട്ടിയുടെ ചേതോഹരമായ വാക്കുകള്‍.ഇനി... ഇങ്ങനെ പറയുവാന്‍ മലയാളത്തില്‍ ഒരു സ്ത്രീ ഇല്ലെന്ന സത്യം .
“എനിക്കു വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.എന്റെ ഭാഷക്കു മനുഷ്യഭാഷയോടു യാതൊരു സാദൃശ്യവും ഉണ്ടാകില്ല.ഞാന്‍ സുഗന്ധവാഹിയായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും....“
അതെ .യാഥാര്‍ത്ഥ്യത്തിന്റേയും ഭാവനയുടേയും അതിരുകള്‍ വേര്‍പിരിക്കാനാവാത്ത ആ ചിന്തകളുടെ ലോകത്തു അവര്‍ സുന്ദരിയായ ഒരു രാജ്ഞിയെ പോലെ ......ആദരാഞ്ജലികള്‍

Monday, May 4, 2009

ചില നാടന്‍ കാഴ്ചകള്‍

എന്നും ഇതു വഴി ഓഫീസിലേക്ക് ബസ് യാത്ര ചെയ്യുന്നതാണെങ്കിലും വഴിയിലെ കാഴ്ചകള്‍ കണ്ടു യാത്രചെയുമ്പോള്‍ മടുപ്പ് തോന്നാറില്ല. പലയിടത്തും റോഡ് നിര്‍മ്മാണം ,ടാറിടല്‍ ,ഡ്രെയ്നേജ് എല്ലാം പുരോഗമിക്കുന്നു.നമ്മുടെ നാട് വികസിക്കുകയാണ്.ഒരു പത്തു വര്‍ഷം മുന്‍പു ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയല്ല ഇപ്പോള്‍. രാജപാതകളും ഹൈവേകളും നാടിന്റെ സിരകളാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കി കഴിഞ്ഞു. രണ്ടുവരി പാതകള്‍
നാലുവരിയും ആറുവരിയും ആയി മാറുവാന്‍ തയ്യാറാകുന്നു.സബ് വേ,ഫ്ലൈ ഓവര്‍ എല്ലാം
നിര്‍മ്മിച്ച് യാത്ര കൂടുതല്‍ സുഗമമാക്കുന്നു. വളരെ ആശാവഹമായ മാറ്റങ്ങളാണു ഇതെല്ലാം.

എന്റെ അടുത്ത സീറ്റില്‍ ഒരു അമ്മയും അച്ഛനും കുട്ടികളും. കുട്ടികള്‍ ബിസ്കറ്റ് പഴം തുടങ്ങി എന്തോ കഴിക്കുന്നു കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ആ കവറുകളും മിനറല്‍ വാട്ടര്‍
വാങ്ങിയ ഒഴിഞ്ഞ കുപ്പിയും എല്ലാം ബസിന്റെ ജനലിലൂടെ നിരത്തിലേക്കു എറിഞ്ഞു.

മലയാളിയുടെ സാമൂഹ്യ ശുചിത്വബോധത്തിന്റെ ഒരു ദൃശ്യം മാത്രമാണിത്.

കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ചവര്‍ നഗരം രാവിലെ ശുചിയാക്കുമെങ്കിലും നഗരവും നിരത്തും ശുചിയോടെ പരിപാലിക്കുക നാട്ടുകാരുടെ കൂടി ബാധ്യതയായി ആരും
കരുതുന്നീല്ല.ഭക്ഷണപ്പൊതി,പഴത്തൊലി തുടങ്ങി എന്തു മാലിന്യവും നിരത്തില്‍ നിക്ഷേപിക്കുവാന്‍ പലര്‍ക്കും മടിയില്ല.

എന്റെ ബസ് ഒരു പാലത്തിനു സമീപം എത്തി.താഴെ സാമാന്യം വെള്ളം ഒഴുകീയിരുന്ന
ഒരു തോട്.എന്നാല്‍ ഇപ്പോള്‍ അതിന്റെ ഇരു കരയിലും നീരൊഴുക്കിനെ തടസ്സപ്പെടുത്തി നിറയെ മാലിന്യകെട്ടുകള്‍ നിഷേപിച്ചിട്ടുണ്ട്.ഇനി ഒഴുക്കു നഷ്ടപ്പെട്ട് വെള്ളം കൊതുകിനും മറ്റു രോഗകാരികള്‍ക്കും താവളമാകുന്നു.

ഗാര്‍ഹികമാലിന്യങ്ങള്‍ കവറിലാക്കി വഴിയരികിലും നീര്ച്ചാലുകളിലും എറിഞ്ഞു സമാധാനമായി പോകുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. തുറസ്സായ സ്ഥലങ്ങളെല്ലാം
താമസസ്ഥലമായി മാറ്റിയ മലയാളിക്ക് സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്കു ഹാനികരമാകാത്തരീതിയില്‍ പുറംതള്ളണമെന്ന അവബോധം ഇന്നും ഉണ്ടായിട്ടില്ല.

വെറുതെ പുറത്തേക്കു നൊക്കിയിരുന്നു….അപ്പോഴാണ് മറ്റൊരു അരോചകമായ കാഴ്ച.
നമ്മുടെ ചില പുരുഷപ്രജകള്‍ നിരത്തുകളുടെ ഓരത്തു മൂത്രവിസ്ര്ജ്ജനം നടത്തുന്നു.ഇതവരുടെ അവകാശം പോലെ….. .അടുത്തു കൂടി കുറച്ചു വിദ്യാര്‍ത്ഥികള്‍ ഈ കാഴ്ചകളെല്ലാം അവഗണിച്ചു നടന്നു പോകുന്നു. ഇതൊരു പതിവു കാഴ്ചയാകുമ്പോള്‍..
നമുക്ക് അതൊരു പ്രശ്നമല്ലാതാകുന്നു.അതു മാത്രമോ? പൊതുനിരത്തില്‍ തുപ്പുവാനും മൂക്കുചീറ്റുവാനും പുരുഷന്മാര്‍ക്കു യാതൊരു മടിയുമില്ല.ഇക്കാര്യത്തില്‍ സ്ത്രീകള്‍ കുറച്ചുകൂടി അന്തസ്സു കാണിക്കുന്നു.

അപ്പോഴാണ് ഒരു സംഭവം ഓര്‍ത്തത്.കലാമണ്ഡലത്തിളെക്കുള്ള ബസ് കാത്ത് ഒരു സായ്പും മദാമയും ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.അവര്‍ അടുത്ത ഷോപ്പില്‍ നിന്നും കുറച്ച് ഓറഞ്ചും വെള്ളവും വാങ്ങികഴിച്ചതിനു ശേഷം തൊലിയും കുപ്പിയും കളയുവാനായി അടുത്ത് നിന്ന ആളിനോട് “where is the dust bin ?”അടുത്തുനിന്ന നാട്ടുകാരന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും അതിനു
ഉത്തരമില്ലായിരുന്നു.

അതെ മലയാളിയുടെ സാമൂഹ്യശുചിത്വബോധം ഇനിയും മെച്ചപ്പെടേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടിനു ശുചിയായ് കിടക്കുന്ന തെരുവുകളും നിരത്തുകളും ആവശ്യമാണ്. നാട്ടുകാരുടെ സഹകരണമില്ലാതെ ഇത്തരം ശുചിത്ത്വം നിലനിര്‍ത്തുക സാധ്യമല്ല .
പല വിദേശരാജ്യങ്ങളിലെയും നിരത്തുകള് മലയാളിയെ ആകര്‍ഷിക്കാറുണ്ട്.നഗരാസൂത്രണമെന്നതില്‍ നിര്‍മ്മാണം മാത്രമല്ല ശുചിത്വപരിപാലനവും ഉള്‍പ്പെടുത്തേണ്ടതാണ്.


ആവശ്യത്തിനു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടാക്കുകയും ധാരാളം വേസ്റ്റ് ബിന്‍ നിരത്തുകളിലും
ബസ് സ്റ്റാന്‍ഡിലും സ്ഥാപിക്കേണ്ടതാണ്.പിന്നെ വഴിയരുകില്‍ മൂ‍ത്രവിസര്‍ജ്ജനം, തുപ്പല്‍, മാലിന്യ നിക്ഷേപം തുടങ്ങീ വൃത്തികേടുകള്‍ ചെയ്യുന്നവരെ നിരീ‍ക്ഷിക്കുവാനും പിടികൂടുവാനും പോലിസ് പ്രത്യേകം ആളുകളെ നിയോഗിക്കണം. എന്നാല്‍ മാത്രമേ നാടും
നിരത്തും വൃത്തിയായി പരിരക്ഷിക്കാനാകൂ

എനിക്കു ഇറങ്ങുവാനുള്ള സ്റ്റോപ് എത്തി . ഇനി ഓഫീസിലേക്ക്.

Saturday, April 11, 2009

കാത്തിരിപ്പ്

ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി
ജീവിതത്തിന്റെ കനല് യാത്ര
കഴിഞ്ഞു വിശ്രമിക്കാം

പുഷ്പചക്രങ്ങള്‍ മൂടിയ
ശവമഞ്ചം
മണിയറയെക്കാള്‍
മനോഹരം

സ്വപ്നങ്ങള്‍ തന്‍
കുങ്കുമച്ചെപ്പ്
താഴെവീണു
സ്വപ്നങ്ങളെല്ലാം
ചിതറികിടക്കുന്നു
ചുറ്റിലും

പുതുമണം മാറാത്ത
കല്യാണപുടവയാല്‍
എന്‍ ശവക്കച്ചയെത്ര
സുന്ദരം

കാത്തിരിക്കുന്നു,
മോക്ഷത്തിന്‍ സ്പര്‍ശത്തിനായ്
വരനെക്കാത്തിരിക്കും
നവോഢതന്‍
ഹൃദയത്തുടിപ്പോടെ

ശീതീകരിച്ച ശവമഞ്ചം
എത്ര സുഖപ്രദം……

Tuesday, March 10, 2009

സര്‍പ്പക്കാവ്....അനുഷ്ഠാനങ്ങളും പാരിസ്ഥിക പ്രസക്തിയും


ഒരു സര്‍പ്പക്കാവില് ആരാധന-അനുഷ്ഠാനത്തിന്റെ ഭാഗമായ നാഗകളത്തിന്റെ ചിത്രങ്ങാണ് ഈ പോസ്റ്റില്‍ ഉള്ളത്.സര്‍പ്പപ്രീതിക്കു വേണ്ടി പാമ്പിന്‍ കളം അല്ലെങ്കില്‍ സര്‍പ്പകളം നടത്തുന്നു.

പുള്ളുവരാണു ആചാര്യന്മാര്‍.ത്രിസന്ധ്യയോടെ കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച
പന്തലില്‍ ഗണപതി പുജ നടത്തി കളമെഴുത്തു ആരംഭിക്കും.അരിപ്പൊടി, മഞ്ഞള്‍ പൊടി, കരി തുടങ്ങിയ സസ്യജന്യ വസ്തുക്കളാണു കളമെഴുത്തിനു ഉപയോഗിക്കുന്നതു.അടിഭാഗം നീളത്തില്‍ കീറിയ ചിരട്ടയില്‍ പൊടികള് നിറച്ചാണു കളമെഴുത്ത്.ചുറ്റിപിണഞ രണ്ടു സര്‍പ്പങ്ങളേയാണു സാധാരണ ചിത്രീകരിക്കാറുള്ളതു.സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസാനവും ആണു എഴുതുക



പുള്ളുവന്‍പാട്ടിന്റെ ഈണം ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ട്.നാവേറു പാട്ടിന്റെ നിഷ്കളങ്കത ഓര്‍ക്കാം



പൂര്‍ത്തിയാക്കിയ കളം താലത്തിന്റേയും വിളക്കിന്റേയും പ്രഭയില്‍...
താഴെ കത്തുന്ന പന്തവുമായി പുള്ളുവന്റെ“ പന്തമുഴിച്ചില്‍ “എന്ന ചടങ്ങിന്റെ ദൃശ്യം




തറവാട്ടിലെ രണ്ടു സ്ത്രീകള്‍ കയ്യില്‍ ഒരു പൂക്കൂലയൊടുകൂടി കളത്തിനു അടുത്ത് ഇരിക്കുന്നുപുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങുന്നു





പാട്ടിന്റെ
താളത്തിനൊത്തു സ്ത്രീകള്‍ തുള്ളുന്നു തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ക്കുന്നു പിന്നിടു കാവില്‍ ചെന്നു നമസ്കരിന്നുന്നു.







ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ
പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്

സര്‍പ്പകാവുകള്‍ ഇല്ലാത്ത പുരാതന ഹൈന്ദവ തറവാടുകള്‍ വിരളമായിരുന്നു.ഇത്തരം കാവുകള്‍ ആചാര അനുഷ്ഠാനത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല ജീവികളേയും
വൃക്ഷങ്ങളേയും ഒരു ആവസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി സംരക്ഷിച്ചു
നിലനിര്‍ത്താന്‍ സഹായകമയിരുന്നു എന്ന വസ്തുത മറക്കാനാവില്ല.പാമ്പിന്‍ കാവുകള്‍
സ്ഥിതി ചെയുന്ന പറമ്പുകളും അടുത്ത സ്ഥലങ്ങളും വില്‍ക്കുവാനും വാങ്ങുവാനും ആരും
തയ്യാറായിരുന്നില്ല.എന്നാല്‍ ഇപ്പോള് വ്യപകമായി ഇത്തരം കാവുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലം കൈമാറ്റം ചെയുന്നു.
ഇത്തരം കാവുകള്‍ ഒരോ ഗ്രാമത്തെയും ജൈവിക സമ്പത്ത് എന്ന് നിലയില്‍ സംരക്ഷിക്കേണ്ടതാണു. ഏഴിലം പാല വിവിധതരം ആല്മരങ്ങള്.തുടങ്ങി വര്‍ഷങ്ങള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ഇത്തരം കാവുകളില്‍ കാണാം.ഇത്തരം മരങ്ങളില്‍ അവയുമായി ബന്ധപ്പെട്ട് വിവിധതരം ജീവികള് ‍,പക്ഷികള്‍,പാമ്പുകള്‍ എന്നിവ ജീവിച്ചിരുന്നു. പ്രകൃതിയുടെ തനതായ പരിസ്ഥിതി തുലനപ്പെടുത്തുന്നതില്‍ കാവുകള്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഇപ്പൊള്‍ ഈ കൊടും വേനലില് കേരളം വെന്തു ഉരുകുമ്പോള്‍ ഇത്തരം കാവുകള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നിരുന്ന കുളിര്‍മ മറക്കാനാവില്ല.ആവാസവ്യവസ്ഥയില്‍ നമ്മള്‍ വരുത്തിയ മാറ്റങ്ങളുടെ പരോക്ഷ പ്രതിഭലനം അനുഭവിക്കുക തന്നെ




Saturday, February 28, 2009

സ്നേഹം പകര്‍ന്ന “പനിസ്പര്‍ശങ്ങള്‍“

“പനി ഒരു രോഗമല്ല, രോഗ ലക്ഷണം മാത്രം “ എന്നു കേട്ടിട്ടുണ്ട്.
ഒരിക്കലെങ്കിലും പനി വന്നെങ്കില്‍..എന്നു കൊതിക്കാത്തവരുണ്ടോ?ഉത്കടമായ ദാര്‍ശനിക വ്യഥകളില്‍ നിന്നും തിരക്കുപിടിച്ച ജീവിതാവസ്ഥകളില്‍ നിന്നും ഓടിയൊളിച്ചു സ്നേഹസ്പര്‍ശത്തിന്റെ സുഖശീതളിമയില്‍ കിടന്നുമയങ്ങാന്‍ കൊതിക്കുന്ന മനസ്സിലേക്കു കുട്ടികാലത്തെ മഴക്കാലവും അതു സമ്മാനിക്കാറുള്ള പനിയുടെ ആര്‍ദ്ര സ്മരണകളും പെയ്തു നിറയുന്നു.

പനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടു. സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട മടക്കി മഴയില്‍ നടന്നിരുന്നത് നനയുന്നതിനു മാത്രമല്ല അകമ്പടിയായി പനി പ്രതീക്ഷിച്ചു കൊണ്ടുമാണ്.
പനി വന്നാല്‍ ഒരാഴ്ച്ച് സ്ക്കൂളില്‍ പോകേണ്ട
പുതച്ചു കിടക്കാം.പുറത്തു മഴയുടെ ശബ്ദം കേട്ട് ഉറങ്ങാം
അച്ഛനും അമ്മയും ജോലിക്കു പോകും വീട്ടില്‍( അച്ഛന്റെ അമ്മ) അച്ഛമ്മയാണ് പരിചരണം.
പനിയുള്ളവരെ പുതപ്പിച്ചു കിടത്തും പിന്നെ നെറ്റിയില്‍ നനവുള്ള തുണി ഇട്ടുതരും
പൊടിയരി കഞ്ഞി മാത്രമേ തരൂ ഇഷ്ടമില്ലെങ്കിലും അതു കുടിക്കണം അതിന്ന്റെ കൂടെ പനിക്കു സ്പെഷല്‍ ചമ്മന്തിയും. ചൂട്ട മൂളകും പുളിയും ഉപ്പും ചേര്‍ത്തു അച്ഛമ്മയുടെ ചമ്മന്തി………. അച്ഛമ്മ മരിച്ചിട്ടു വര്‍ഷങ്ങളായി.ട്ടും ആ ചമ്മന്തിയുടെ രുചി മനസ്സില്‍ നിന്നും നാവില്‍ നിന്നും മായുന്നില്ല.
ശരീരം ചുട്ടു പൊള്ളുമ്പോഴും മനസ്സില്‍ കുളിരായി പനി നമ്മളെ സാന്ത്വനിപ്പിക്കും.
പുതപ്പിനിടയിലൂടെ കഴുത്തില്‍, നെറ്റിയില്‍ വൃദ്ധസ്പര്‍ശം……
“പനി കൂടീയോ? വിയര്‍ത്തോ?”

പരീക്ഷാ പനി ,പേടി പനി, മടിയന്‍ പനി അങ്ങനെ പല പേരുകളും എന്റെ പനിയെ കളിയാക്കാറുണ്ടായിരുന്നു,സ്നേഹം ,പരിചരണം എന്നിവക്കു വേണ്ടിയുള്ള മനസ്സിന്റെ ഉള്‍വിളികളാണു പനിയായി മാറുന്നതെന്നു തോന്നിയിരുന്നു.

സ്കൂളിലെ കൂട്ടുകാരില്‍ നിന്നും കിട്ടിയ ഡ്രാക്കുളയൂടെ മലയാളം പതിപ്പ്…..അതു ഞാന്‍ ഒറ്റവായനയില്‍ അവസാനിപ്പിച്ചു. വായിക്കുമ്പൊള് പ്രത്യേകിച്ചു പേടിയൊന്നും തോന്നിയില്ല.ഇത്ര പേടിക്കാന്‍ ഒന്നും ഇല്ലല്ലൊ എന്നതായിരുന്നു ചിന്ത.എന്നാല്‍ ഇരുട്ടുവാന്‍ തുടങ്ങിയതോടെ എന്തോ ഭയം എന്നെ സംശയാലുവും പരിഭ്രാന്തയുമാക്കുവാന്‍ തുടങ്ങി.
അവിടെ…..ഇരുട്ടില്‍.. ചെടികള്‍ക്കു പിന്നില്‍….. മുറിയില്‍…..ഡ്രാക്കുള പ്രഭു നില്‍കുന്നു.ഞാന്‍ കഴുത്തില്‍ സ്പര്‍ശിച്ചു. …ഡ്രാക്കുളയുടെ ദംശനമേറ്റാല്‍…..
ഡ്രാക്കുള പ്രഭു സ്നേഹത്തോടെ എന്നെ വിളിക്കുന്നു……പുസ്തകത്തിലെ വരികള്‍ ദൃശ്യങ്ങളായി……..അന്നു രാത്രി പേടിച്ചു പനിച്ചു വിറച്ചു
അതോടു കൂടി ഡ്രാക്കുളയും ഹൊറര്‍ വായനയും അവസാനിച്ചു

പനിയെ ആവാഹിച്ചു വരുത്തുവാന്‍ കഴിവുള്ള് ഒരു സുഹൃത്തുണ്ടായിരുന്നു.അവനു മഴയും മഞ്ഞും ഒന്നും വേണ്ട. പനി വരണമെന്നു ആഗ്രഹിച്ചാല്‍ മതി.വൈകുന്നേരത്തേക്കു പനി എത്തും.അതിന്റെ രഹസ്യം ഇപ്പൊഴും പിടികിട്ടിയിട്ടില്ല.

കൌമാരത്തില്‍ തീനാളം പോലെ മനസ്സിനെ പൊള്ളിച്ച പ്രണയപനിയും മറക്കാനാവില്ല
പിന്നീട് പനിയുടെ കാല്പനിക ഭാവങ്ങളെല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നു.
“പാരസറ്റമോള്‍“ കഴിച്ചു നെറ്റിയില്‍‍ അമൃതാഞ്ജന്‍ അല്ലെങ്കില്‍ വിക്സ് തരുന്ന പരിലാളനത്തില്‍ ജീവിതത്തിന്റെ തിരക്കിലേക്കു പനിയെ മറന്നു യാത്രചെയ്യും.

അടുത്ത കാലത്ത് നമ്മുടെ നാട്ടില്‍ പനി വീണ്ടും സജീവമായി.പുതിയ പേരുകളില്‍ പുതിയ ലഷണങ്ങളുമായി വിചിത്രമായ പനി ….മരുന്നു കഴിച്ചാല്‍ ഏഴു ദിവസം അല്ലെങ്കില്‍ ഒരാഴ്ച്ചയില്‍ സുഖപ്പെടുമെന്നു കരുതീയിരുന്ന ആസ്വാദ്യമായ പനിയുടെ കരസ്പര്‍ശത്തിനു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷപകര്‍ന്നു…

ചിക്കുന്‍ ഗുനിയ….ഡെങ്കു …എലിപ്പനി……ജപ്പാന്‍ ജ്വരം…

നാട്ടില്‍ ആരോഗ്യ-രാഷ്ട്രീയ സാമൂഹ്യരംഗം പിടിച്ചു കുലുക്കിയ പനിയുടെ രൌദ്രഭാവം……..
ഇനിയൊരിക്കലും ആരും പനി എന്നതിനെ സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ഇല്ല .കാലത്തിനു അനുസരിച്ചു പനിയുടെ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായതു ഞാനും മനസ്സിലാക്കുന്നു

Sunday, February 22, 2009

പൊട്ടിത്തെറിക്കുന്ന പന്തുകള്‍

കളിയുടെ ആരവം മുഴങ്ങുന്ന ഈ ഇടവഴിയില്‍ നില്‍കുമ്പോള്‍
എനിക്കവനെ കാണാം… ജനലിന്നഴിയിലുടെ ഞങ്ങള് പന്ത്
കളിക്കുന്നതു നോക്കി പതിവുപോലെ. അവനിരിക്കുന്നു.
അവനും കളിക്കുവാനിഷ്ടമാണ്.എന്നാല് അവനെ
അമ്മ വിടില്ല.

“കുട്ടികളു കളിക്കുന്നതു ഇഷ്ടമില്ലാത്ത അമ്മമാരുണ്ടോ?”

ഒരു ഞായറാഴ്ച്ച അവന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു
അന്നവന്‍ കളിക്കുവാന്‍ വന്നു. ഞങ്ങള്‍ക്കും സന്തോഷമായി.
അവനുള്ള ടിം ജയിക്കുമെന്നു എല്ലാവര്‍ക്കും അറിയാം.

അപ്പോള്‍…, അതാ അവന്റെ അമ്മ ഓടിവരുന്നു,അലമുറയിട്ടു കരയുന്നു.
അവന് വീട്ടിലേക്കു ഓടിപ്പോയി.ഞങ്ങളും കളി അവസാനിപ്പിച്ചു.
പിന്നേയും അവന്റെ അമ്മയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.അന്നു വൈകീട്ട്
അവന്റെ അച്ഛന്‍ അമ്മയെ കാറില്‍ കൊണ്ടുപോകുന്നതു
കണ്ടു.രണ്ടു ദിവസം അമ്മ ആശുപത്രിയിലാകുമെന്നു അവന്‍ പറഞ്ഞു..
ആ ദിവസങ്ങളീലും ഞങ്ങള് കളിച്ചു.അവനെയും വിളിച്ചു.

“നിന്റെ അമ്മ എന്നും ആശുപത്രിയിലാണെങ്കില്‍ എന്നും കളിക്കാലോ”?
എന്നാല്‍ അവന് കളിക്കുവാന്‍ താല്പര്യമില്ലാതായി. എല്ലാവര്‍ക്കും അവന്‍ പകര്‍ന്നു
കൊടുത്തിരുന്ന ഉത്സാഹവും നഷ്ടമായി

അവന്റെ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍?ഞങ്ങള്‍ എപ്പൊഴും അതു ആലോചിക്കും.
എന്തു നല്ല കളിക്കാരന്‍….ഒറ്റക്കു ടീമിനെ ജയിപ്പിക്കും
പഠിക്കുവാനും പരീക്ഷണത്തിനും മിടുക്കനായിരുന്നു….കഴിഞ്ഞ വര്‍ഷം
ഇതുപോലെ ഒരു പന്തുകളിയിലാണ്
അതു സംഭവിച്ചത്……..

അടുത്ത വീട്ടില്‍ ചേട്ടന്മാര്‍ ചില പ്രവര്‍ത്തനങ്ങള് നടത്തീയിരുന്നു.എന്തിനാണെന്നു ഞങ്ങള്‍ക്കു
മനസ്സിലായില്ല എന്നാല്‍ .അവര്‍ സൂക്ഷിച്ചുവെച്ചതില്‍ നിന്നും കളിക്കാനായി ഒരു പന്തു ഞങ്ങള്‍ ആരും കാണാതെ എടുത്തു.

ആരാണു ആദ്യം പന്തു തട്ടുക?ആര്‍ക്കും സംശയമില്ല അവന്റെ ചേട്ടന് തന്നെ.
ഞങ്ങള്‍ എല്ലാവരും നോക്കി നിന്നു
അവന്റെ ചേട്ടന്‍ പന്ത് ലക്ഷ്യത്തിലേക്കു അടിക്കുന്നു.അപ്പോള് എന്താണ് സംഭവിച്ച്ത്?
ഞങ്ങള് ആദ്യമായി ആ കാഴ്ച്ച കണ്ടു.

കളിക്കാരനും കളിപ്പന്തും ഒരു സ്ഫോടനത്തോടെ പൊട്ടിച്ചിതറുന്ന കളി

Tuesday, February 10, 2009

പാഠപുസ്തകങ്ങളില് ഇല്ലാത്തത്…..ചില അരാഷ്ട്രീയ ചിന്തകള്

ജനലിലൂടെ നോക്കുമ്പോള്‍ റോഡിലൂടെ കുട്ടികള്‍ പോകുന്നു.സ്കൂളിലേക്കുള്ള യാത്രയാണ്..വാഹനമില്ലാത്തവര്‍ നടക്കുന്നു.വലിയ ഭാരമുള്ള ബാഗ് വഹിക്കുക പ്രയാസം തന്നെ.ഇവര്‍ വഹിക്കുന്ന ഈ പുസ്തകഭാരം ഭാവിയില്‍ ഒരു ഉദ്യോഗലബ്ധി എന്നതില് ‍ ഉപരി ഒരു നല്ല മനുഷ്യനായി പരിണമിക്കുവാന്‍ നിമിത്തമാകുന്നുണ്ടോ?ഇന്നു സമൂഹത്തിന്റെ നന്മക്കു ആവശ്യമായ ബോധപൂര്‍വ്വ്മായ മാറ്റങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംജാതമാക്കുവാന്‍ ഈ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു കഴിയുന്നുണ്ടോ?കുട്ടികളെ വിദ്യാലയത്തില്‍ അയക്കുകയും ഹോംവര്‍ക്കുകള്‍ ചെയ്യിക്കുകയും അതോടെ രക്ഷിതാക്കളുടെ പ്രതിബദ്ധതയും അവസാനിക്കുന്നുവോ?അവരുടെ യാത്ര എന്നെ ചിന്തയുടെ ലോകത്തിലേക്കു കൊണ്ടുപോയി,
മതത്തിന്റെ,രാഷ്ട്രീയത്തിന്റെ,വര്‍ഗ്ഗീയതയുടെ,അന്ധവിശാസത്തിന്റെ,പണത്തിനോ
ടുള്ള അമിതാര്‍ത്തി എന്നിവയുടെ പ്രലോഭനങളിലേക്കു എളുപ്പത്തില്‍ നിലതെറ്റുന്ന തലമുറക്കു ശരിയായ ദിശാബോധം ന്‍ല്‍കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലം അപര്യാപ്തം തന്നെ.എവിടെയാണു നമ്മുടെ വിദ്യാഭ്യാസത്തിന്റെ താത്വികവീക്ഷണം ഗതിമാറിയത്?

ചില പഴയ ബോധന തത്വങ്ങള്‍

വൈദികകാലം മുതല്‍ ഭാരതത്തില്‍ ആദര്‍ശവാദത്തിലൂന്നിയ വിദ്യാഭ്യാസമാണു നല്‍കീയിരുന്നത് .ഭൌതികം,ആത്മീയം എന്നീ രണ്ടു മനുഷ്യഭാവങ്ങളില്‍ ആത്മീയതക്കായിരുന്നു പ്രാമുഖ്യം.വിദ്യാഭ്യാസത്തിലൂടെ ആത്മാവിനെ സ്വതന്ത്രമാക്കുവാന്‍ കഴിയുമെന്നു അവര്‍ വിശ്വസിച്ചു.ലക്ഷ്യം മഹനീയമായിരുന്നു എന്നിരുന്നാലും സ്വതന്ത്രവ്യക്തിത്വവികാസത്തില്‍ അവര്‍ വിശ്വസിച്ചില്ല.ഗുരുകല്പിതവും അടിച്ച്മര്‍ത്തല്‍ രീതിയുംസ്വീകരിക്കപ്പെട്ടതിനാല്‍ മറ്റു സിദ്ധാന്തങ്ങള്‍ അതിനെ രംഗത്തുനിന്നു മാറ്റിനിര്‍ത്തി.റൂസ്സോയുടെ “എമിലി”(emile)
എന്ന കൃതിയില്‍ ശിശു വിദ്യാഭ്യാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നു.ബോധനശാസ്ത്രത്തിനു റൂസ്സോയ്യുടെ പ്രകൃതിവാദം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു.അദ്ധ്യാപനം ഗുരുകേന്ദ്രീകൃതം എന്നതില്‍ നിന്നു ശിശു കേന്ദ്രീകൃതം ആയി മാറ്റിയതു അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണു.
“ പുസ്തകങ്ങള്‍ കത്തിക്കുക,സ്കൂള്‍ ഭിത്തികള്‍ പൊളിക്കുക,ശിശുവിനെ പ്രകൃതിയുടെ വരദാനത്തിനു എറിഞു കൊടുക്കുക“ എന്നു റൂസ്സോ വിളിച്ചു പറഞ്ഞു.ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും കൌമാരം വരെ പ്രതിപാദിക്കരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പന്ത്രണ്ടു വയസ്സുവരെ സ്കൂളില്‍ ബന്ധികളായുള്ള വിദ്യാഭ്യാസത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.

വിദ്യാഭ്യാസത്തിലെ പ്രായോഗികത
ഇപ്പോള്‍ വിദ്യാഭ്യാസ രംഗം അടിസ്ഥാനമാക്കുന്നത് പ്രായോഗികാവാദമാണ്(pragmatism).അത്യുന്നതമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാനാവില്ലെന്നു തിരിച്ചറിവില്‍ പ്രായോഗികബുദ്ധിക്കു പ്രാധാന്യം നല്‍കിയുമാണു കരിക്കുലം രൂപപ്പെടുത്തുന്നത്.പ്രായോഗികവാദം വെറും മനോഭാവം മാത്രമെന്നും അതൊരു സിദ്ധാന്തമായി അംഗീകരിക്കാനവില്ലെന്നും വിദഗ്ദ്ധര്ക്ക് അഭിപ്രായമുണ്ടു.

താത്വികവീക്ഷണം നഷ്ടപ്പെട്ട രാജ്യം

യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ ഇപ്പോള്‍ സ്വന്തമായ ഒരു ദര്‍ശനത്തിന്റെ അഭാവമാണു പ്രതിഭലിക്കുന്നത്.ആദര്‍ശവാദം,പ്രകൃതി വാദം,പ്രായോഗികാവാദം തുടങ്ങി എല്ലാം ചേര്‍ന്ന ഒരു സങ്കലനവാദം (eccletism) അടിസ്ഥാനമാക്കുന്നുവെന്നു വിദ്യാഭ്യാസ ചിന്തകര്‍ പറയുന്നു.വൈവിധ്യമാര്‍ന്ന സംസ്കാരം,സമൂഹങ്ങള്‍,മതങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളേയും തൃപ്തിപെടുത്തുകയും അസാദ്ധ്യം.ഇതു ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദിശാബോധം നഷ്ടപ്പെടുത്തുവാന്‍ കാരണമായിട്ടുണ്ടു.സ്വന്തം ദര്‍ശനങ്ങളു കൈമോശം വരികയും പുതിയ ദര്‍ശനങ്ങള്‍ രൂപീകരിക്കാനാവാത്ത അവസ്ഥയില്‍ കരിക്കുലവും വിദ്യാഭ്യാസത്തിന്റെ വിശാല ലക്ഷ്യ്ങ്ങളും പരാജയപ്പെടുന്നതില്‍ അത്ഭുതമില്ല.

കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എന്ത് സംഭവിക്കുന്നു ?

ഇന്നു സര്‍ക്കാര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികളില്‍ ബന്ധികളാണ്.അവിടെ കലാ-കായിക-നൃത്ത-സംഗീത പറിശീലനത്തിനു അദ്ധ്യാപകരെ നിയമിക്കുന്നില്ല.നിലവിലുള്ള അധ്യാപരുടെ ഒഴിവില്‍ നിയമനം നടക്കുന്നില്ല.മതത്തിന്റെ,തീ‍വ്രവാദത്തിന്റെ,രാഷ്ട്രീയ അതിപ്രസരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുട്ടികളെ വിമുക്തരാക്കുവാന്‍ സര്‍ഗ്ഗാത്മകതയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രാമുഖ്യമുള്ള വിദ്യാഭ്യാസ സംസ്കാരം നിലവില് വരേണ്ടതാണു.
തദ്ദേശസ്വയംഭരണസ്ഥാപങ്ങള്‍, ഡയറ്റ്,എസ്.എസ്.എ തുടങ്ങിയവ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. എന്നാലും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടുന്നത്തില്‍ വിജയിക്കുന്നുണ്ടോ?
നമ്മുടെ അധ്യാപകര്‍ എന്തു ചെയുന്നു?
ഓരോ രാജ്യത്തും അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കാലം ആവശ്യപ്പെടുന്ന ദര്‍ശങ്ങളുമായി വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ഗാന്ധിജി,വിവേകാനന്ദ്നന്‍,അരവിന്ദു ഘോഷ്,ടാഗോര്‍ എന്നിവര്‍ക്കു ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഉദയം ചെയ്തതു കമ്മീഷനുകള്‍ മാത്രം.മാറി മാറി വരുന്ന സര്‍ക്കാറുകളു നിയമിക്കുന്ന കമ്മീഷനുകളുടെ റിപ്പൊറ്ട്ടുകളിലൂടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപമെടുക്കുന്നു.അതിലുപരി സ്വതന്ത്രവും നിസ്വാര്‍ത്ഥവുമായ ദര്‍ശനങ്ങളും മാര്‍ഗ്ഗരേഖയും അദ്ധ്യാപക സമൂഹത്തില്‍ നിന്നു പോലും ഉണ്ടാകുന്നില്ല.
അദ്ധ്യാപക ക്ലസ്റ്റര്‍ പരിപാടികളില്‍ നൂതന ആശയങ്ങള്‍ക്ക് പകരം ശമ്പള പരിഷകരണവും കേന്ദ്ര പാരിറ്റിയും ചര്‍ച്ച ചെയ്തു സമയം തീര്‍ക്കുന്നു.പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണം എടുക്കലാണു മുഖ്യ പ്രവര്‍ത്തനം.
വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതും രാഷ്ട്രീയ മത സംഘടനകളായിരിക്കുന്നു.രാഷ്ട്രിയ മത ചിന്തകള്‍ക്കു അതീതമായ ഒരു വിദ്യാഭ്യാസ താത്വിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ?

Monday, February 2, 2009

ഒരു ബാക്കിപത്രം

പൂതത്തില്‍ നിന്നും ഉണ്ണിയെ തിരികെ വാങ്ങിയ നങ്ങേലി സന്തോഷിക്കുന്നു.എന്നാല്‍ ആ സന്തോഷവും സമാധാനവും തികച്ചും താല്‍കാലികമായിരുന്നു.

"എന്നുണ്ണീ പ്പൂങ്കരളേ പോന്നണയും പൊന്‍ കതിരേ
വണ്ടൊടും വടിവിലെഴും നീലക്കല്ലോലകളില്‍
മാന്തളിരില്‍ പൂവള്ളി ചെറുമുന കോണിണയാല്‍
പൂന്തണലില്‍ ചെറുകാറ്റേറ്റിയിവിടെയിരുന്നെഴുതാലോ
ഓലയെഴുത്താണികളെ കാട്ടിലെറിങ്ങണയൂ‍''

പൂമരച്ചോട്ടില്‍ നിന്നു ഒളിനെയ്യുന്ന കൂടുകാരിയുടെ സ്വപ്നലോക വാഗ്ദാനം വളരുംതോറും ഉണ്ണിയുടെ മനസ്സില്‍ മാറ്റൊലി കൊണ്ടു. ഉണ്ണി വിഷാദിയും നിഷേധിയുമായി മാറുന്നതു നങ്ങേലി അറിയുന്നു.ആ നഷ്ടബോധം ഇല്ലാതാക്കുവാന്‍ നങ്ങേലി തീരുമാനിക്കുന്നു
പൂതപ്പാട്ടിനു ഒരു ബാക്കിപത്രം

ഉണ്ണീ
പൊക്കിള്‍‍ക്കൊടി മുറിച്ച്
നീ നേടിയ സ്വാതന്ത്ര്യം
അമ്മക്കടിയറവ് വേണ്ട
നിന്നെ തിരികെ നേടുവാന്‍
കണ്ണുകള്‍ ചൂഴ്ന്നെടുത്തപ്പോള്‍
സൂര്യചന്ദ്രന്മാര്‍ക്കു ഗ്രഹണമായിരുന്നു
ഇരുട്ടിലും ജ്വലിച്ചു നീ നില്‍കുന്നതു
അമ്മയപ്പോഴും കണ്ടു

എഴുത്താ‍ണിയുമായി
നിന്നെ യാത്രയാക്കിയത്
ഗുരുവരങ്ങള്‍ക്കായിരുന്നു
എന്നാല്‍ നീ തേടിയത്
ആനന്ദത്തെ
സ്വപ്നകാഴ്ചകളെ
ആകാശയാത്രയെ
ഓമല്‍കിനാവുകളെയല്ലേ?

നിന്‍ ബാല്യ
കൌമാരയൌവന
ജ്വരസ്വപ്നങ്ങള്‍ക്കു
മിഴിയേകുവാനായി
താംബൂലവും സൌഗന്ധികങ്ങളുമായി
പൂമരച്ചോട്ടിലെ കളികൂട്ടുകാരി
അമ്മയില്ലാത്ത മാസ്മരികലോകത്തിലേക്കു
നിനക്കു വഴി തുറക്കട്ടെ
വിഷാദം വെടിഞ്ഞു പിന് വിളികള്‍
പൊട്ടിച്ചു യാത്രയാവുക

നിനക്കു തരാം
കവിളിലൊരുമ്മ
ഹൃദയത്തില്‍ രക്തം
നെറ്റിയില്‍ ചന്ദനം
മനസില്‍ കനിവ്
യാത്രയിലിതു കൂട്

എങ്കിലും
അമ്മ മനസ്സു മന്ത്രിക്കുന്നു
ഒന്നുമറിയാതെ വല്‍മീകത്തിനകത്ത്
ആത്മജ്ഞാനം നേടിയ അമ്മ
പിറവിയുടെ ദൌത്യത്തിനായി
നിയോഗിക്കപ്പെട്ടവള്‍
ഒരേ സമയം ജ്ഞാനിയും
ബന്ധിയുമായ അമ്മ
പറയുന്നു നീ
തിരിച്ചു വരും

മായിക ലോകത്തിലെ
മയക്കങ്ങളും അര്‍ദ്ധമയക്കങ്ങളും
വിട്ടു നീയുണരുമ്പോള്‍
തിരികെയെന്‍ ഗര്‍ഭപാത്രത്തില്‍
ഒളിക്കുവാന്‍ കൊതിക്കും

ഉണ്ണീ
തിരികെവന്നു
ഒരിറ്റു നീ‍ര്‍
കറുകയില്‍ തെളിക്കണം
ഒരു ഉരുള അന്നം
കാക്കക്കു വിതറണം
ദര്‍ഭയാല്‍ മോതിരമണിഞ്ഞ
വിരല്‍ നെഞ്ചില്‍ തൊട്ടു
"അമ്മ"യെന്നു ഒരിക്കല്‍
ധ്യാനിക്കണം
അന്നാളിലമ്മയും
സ്വതന്ത്രയായി
അനന്തതയില്‍
ലയിക്കും

പിന് വിളികള്
ദുര്ബലമാകുന്നുവോ?
യാത്രയാവുക
"കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍"

Saturday, January 24, 2009

ഉയിര്‍ത്തെഴുന്നേല്‍പ്പ്

നീയെന്റെ മിഴിയില് പ്രകാശം
പതിപ്പിച്ചപ്പോള്‍
ഞാന്‍ സൂര്യനെ കണ്ടു
എന്നാല്‍ നീ യെന്റെ മൃത്യുവിന്‍
സാക്ഷ്യ്ങള്‍ തേടുകയായിരുന്നു

നീയെന്റെ കയ്യില്‍ പിടിച്ചപ്പോള്‍
ജീവിതത്തിലേക്കാണെന്നു
ഞാന്‍ നിനച്ചു എന്നാല്‍
നീ‍യെന്റെ കൈയില്‍ രക്ത ധമനിയില്‍
സ്പന്ദനമളന്നു മരണവേഗം കുറിച്ചു

നീയെന്‍ നെഞ്ചില്‍ തല ചായ്ച്ചപ്പോള്‍
എന്റെ ഹൃദയത്തിന്‍ താളമറിയുവാനെന്നു
ഞാന് വിചാരിച്ചു
എന്റെ ഹൃദയം നിലച്ചുവെന്നും
ഞാന്‍ മരിച്ചതായും നീ വിധിയെഴുതി

മരണം തെളിയിക്കുവാന്‍
എന്നെ നീ അവര്‍ക്കു നല്‍കി
അവരെന്റെ നെഞ്ചു പൊളിച്ചു
രക്തത്തിന്‍ രുചിനോക്കി,
തലയോടു പിളര്‍ന്നു ചിന്താകോശങളില്‍
മൃത്യു വാസന കണ്ടു
വയറില്‍ വിഷപൂക്കള്‍ തിരഞു

എന്നെ ഞാന്‍ തന്നെ കൊന്നുവെന്നു
വിധിച്ചു പെട്ടിയിലാക്കി
ചുവന്ന മണ്ണിന്നടിയിലടക്കി
തിരിച്ചുപോയി

മൂന്നാം നാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്നരുകില്‍ വന്നവര്‍ അത്ഭുതപ്പെട്ടു
സ്ത്രീകള്‍ക്കു ആത്മാവ് ഉണ്ടെന്നും
അതൊരുനാള്‍ ഉയിത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിച്ചിട്ടില്ലായിരുന്നു

ഞാനവര്‍ക്കു എന്റെ കയ്യിലെ നെഞ്ചിലെ
ആണിപ്പഴുതു കാണിച്ചു
മുറിവിലെ രക്തത്തില്‍ വിരല്‍തൊട്ടു
സത്യത്തെയറിയുക
ഇതൊരു കുരിശുയാത്രതന്‍ അന്ത്യം
വീണുപിടഞൊരാ‍ര്‍ദ്ധജീവന്റെ-
യവസാന ശ്വാസം

Friday, January 9, 2009

തമസ്കരണം

"ഓര്‍മ്മ വരാറുണ്ടെനിക്കു
മണലിലിരുന്നും കിടന്നും
നമ്മള്‍ പങ്കിട്ട സ്വകാര്യമാം സന്ധ്യയെ,
എത്ര വലിച്ചെറിഞാലും തിരിച്ചെത്തുന്നൊരാ-
സന്ധ്യയെ…."ആറ്റൂര്‍ (കര-തിര)



നിശുന്യമായ എന്റെ ജീവിതം നിന്നില്‍ നിന്നും പകര്‍ന്ന ബാഷ്പബിന്ദുക്കള്‍ക്കു ഞാനെന്നെ സമര്‍പ്പിക്കട്ടെ.വെറും വഴിപോക്കരായി കണ്ടുമുട്ടി ഒരു വരണ്ട ചിരി മായ്ച്ചുകളഞു തിരിഞുനടക്കുവാന്‍ നമുക്കു മടിയില്ലാതെയായിരിക്കുന്നു.കീറികളയുവാന്‍ എനിക്കു തന്ന കുറിപ്പു എന്റെ ഉള്ളം കയ്യില്‍ ഇന്നും പാറികളിക്കുന്നു.അതിലെ വികാരമെന്തെന്നു ഊഹിക്കുമ്മ്പോള്‍ ചേതനയെ നിര്‍വീര്യമാക്കുന്ന ഒരു തണുപ്പ് എന്നെ വലയം ചെയ്യുന്നു.അതെ, ദുര്‍വിധികളൊക്കെ ചുമന്നുകൂട്ടുന്ന സമയം
തീ പൊള്ളും പകലും മയക്കമില്ലാത്ത രാത്രികളും.ഞനെങിനെ എന്നെ സഹിക്കുന്നു….

ഇരുട്ടില്‍ ഇക്കൊടും ഇരുട്ടിലെന്റെ
വാതില്‍ക്കല്‍ നീ പതിയെ നടക്കുന്നു
നീയെന്റെ വതില്‍ മുട്ടി വിളിക്കുന്നു
പാതിയുറക്കത്തില്‍ നിന്നൊരു
കിനാവു പോലെ ഞെട്ടിയെഴുന്നേറ്റു
വാതില്‍ തുറക്കവേ നിന്‍ കാലൊച്ച
യെന്നിടനാഴിക്കപ്പുറമൊരു കാണാ-
ക്കിനാവായി മറഞു..

ഒരു നീണ്ട വന്ധ്യമാം നിദ്രയിലെപ്പൊഴോ
കേള്‍ക്കുന്ന പാദസ്വനങളെയൊരു
സ്വപ്നമായി പോലും തിരിചറിയുന്നില്ല
തെളിമയില്ലാത്തൊരുണര്‍വ്വിലും
നിന്‍ നിഴലിന്നവസാന കാഴ്ച്ചയും
മാഞുപോകുന്നതു കണാനശക്തയായി
ഇടറിയ വിരലെന്‍ വാതില്പപടികളില്‍
മുറുകെ പിടിച്ചു ഞാനുണറ്ന്നു നിന്നു

ഈയൊരു സത്യമാം വേര്‍പാടിലും
നീയെന്‍ കിനാവില്‍ തുടിച്ചു നില്‍ക്കെ
യെന്‍ കഴുത്തില്‍ ചുറ്റിവരിഞ നിന്‍
കയ്യുകള്‍തന്‍ സ്നിഗ്ദ്ധമാം ചലനങളും
നിന്‍ തെളിഞ മിഴിയില്‍ നിന്നു
ഞാന്‍ തൊട്ട പ്രകാശമീ രാത്രിയി-
ലെന്റെ കണ്ണില്‍ തിളങുന്നതും ഞാനറിഞു
കേവലമൊരു മാത്രയിരുട്ടിലീ വായുവില്‍
മധുരിക്കും നിന്‍ ഉച്ഛ്വാസവായുവിന്‍ സ്പര്‍ശം
രാത്രിതന്‍ ക്രൂരമാം പാതയിലൊരു കരിങ്കടലായ്
മറഞ നിന്നാര്‍‍ദ്ര സ്മരണകള്‍

എന്റെ കണ്‍പൊത്തി വെളിച്ചം മറക്കുന്ന
നിന്‍ കയ്യുകളിന്നലെയൊരു വീശലുപോലും കാണാതെ
എന്നിടറിയ കാല്‍ വെപ്പിന്‍ മുന്നില്‍
ഒരു കരിങ്കടലായിനീ ഇരുട്ടിലലിഞുവോ

എനിക്കില്ലൊരുകൂട്ടു കയ്യുപിടിച്ചു
നടത്തീ രാത്രിയില്‍ രാക്കാറ്റിലുലയുന്ന
പുടവത്തുമ്പില്‍ തൊടീപ്പിക്കാന്‍
നിന്റെ നീണ്ട വിരലും നഖങളും
ഒരു ക്രൂരസ്മരണയായി നുള്ളിനോവിക്കുന്നു

രാത്രിയാണു
ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

Thursday, January 1, 2009

"വിഷാദദേവി" ടീചറ്…ഒരു ഓര്‍മ്മകുറിപ്പ്



"ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വിളങും-
വളരും വനമോടികാളാടി തെളിയും,
വനമൂര്‍ച്ഛയില്‍ ദു:ഖം തകരും
ഞാനന്നു ചിരിക്കും…."
ഈ വരികള്‍ പാടിയാണു റ്റീചരുടെ ആദ്യത്തെ ക്ലാസ്സ് ആരംഭിക്കുന്നത്.ആരുടെയാണീ വരികള്‍? എനിക്ക് ഓര്‍മമയില്ല. വര്‍ഷങള്‍ക്കു മുമ്പു ഒരു വനിതാകോളേജിന്റെ പ്രീഡിഗ്രീ ക്ലാസ്സ്……അധികം കുട്ടികളും ഹിന്ദിയാണ്‍ സെക്കണ്ട് ലാംഗേജു .മാര്‍ക്കു കൂടുതല്‍ കിട്ടുവാന്‍ അതാണു നല്ലതു.ഞങള്‍ കുറച്ചു മലയാളികള്‍ മാത്രം. ആ ക്ലാസിലേക്കാണു ടീചര്‍ വന്നത്.
ഇരുനിറം,വലിയ കണ്ണുകള്‍, ചുരുണ്ട മുടി,ചിരിയില്ലാത്ത ശോകഭാവം...ടീച്ചര്‍ ഞങളെ ഏതോ വിഷാദയോഗത്തിലേക്കു കൊണ്ടുപോയി.പരിചയപ്പെടലിന്റെ നിരര്‍ത്ഥകതയെ കുറിച്ചാണു സംസാരിച്ചത്.ആരോടും പേരു ചോദിചില്ല.പിന്നെ ബോര്‍ഡില്‍ ഒരു വാക്ക് എഴുതി "വൈഖരി" അര്‍ത്ഥമറിയുന്നവര്‍ പറയൂ? പലരും നദി എന്നു ഉത്തരം അവസാനം വാക്കു എന്നു ഒരു ഉത്തരം പറഞയാളുടെ പേരു ടീച്ചര്‍ ചോദിച്ചു.ഞങള്‍ ആ കുട്ടിയെ അസൂയയോടുകൂ‍ടി നോക്കി.പിന്നെ പിന്നെ ഞങള്‍ ടീച്ചരുടെ ക്ലാസിനു എന്നും കാത്തിരിക്കാന്‍ തുടങി.
ഞങളുടെ കാരണവും പരിഹാരവുമില്ലാത്ത ദു:ഖങള്‍…അതിനു ഒരു കാല്പനിക പരിവേഷം ടീച്ചര്‍ ന്‍ല്‍കി.ടീച്ചരുടെ ചിരി എവിടെയാണു നഷ്ടപെട്ടതു എന്നു തിരക്കി ഞങളന്നു കഥകള്‍ എഴുതി..പ്രണയ നൈരാശ്യം മുതല്‍ സാഹിത്യം വട്ടു പിടിച്ച് എന്നു പതുക്കെ അടക്കം പറഞു.ഞങള്‍ ടീച്ചറിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു.
അവിവാഹിതയാണെങ്കിലും ടീച്ചറുടെ സീമന്തരേഖയില്‍ അണിഞിട്ടുണ്ടായിരുന്ന സിന്ധൂരം….അതു ഞങള്‍ അത്ഭുത്തോടെ നോക്കി.
" നിങളുടെ മനസ്സിലെ എല്ലാ ശൂന്യതയേയും അകറ്റുവാന്‍ ഞാന്‍ വഴി പറഞുതരാം" ടീച്ചര്‍ പറയുന്നു…"നിങള്‍ ഒരാളെ സ്നേഹിക്കൂ… സ്നേഹം ശൂന്യതയെ ഇല്ലാതാക്കും" ദു:ഖത്തെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ടീച്ചറെ ഞങളുടെ കൌമാരമനസ്സിനു ആരാധനയായിരുന്നു..
ഞങളുടെ എല്ലാ സന്തോഷങളും ഇല്ലാതാക്കുന്ന ഒന്നാണു വര്‍ഷാവസാനം ടീച്ചര്‍ അറിയിച്ചതു..ടീച്ചര്‍ പോകുന്നു…യൂണിവെഴ്സിറ്റിയില്‍ പി.എച്.ഡി രജിസ്റ്റര്‍ ചെയതു…വിഷയം "മലയാള സാഹിത്യത്തിലു മ്റ്ത്യുവിന്റെ സാന്നിധ്യം"

മരണത്തെയും ദുഖത്തേയും ഉപാസിച്ച എന്റെ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണു?
കാരണവും പരിഹാരവും ഇല്ലാത്ത കാല്പനിക ദു:ഖത്തില്‍ നിന്നും ജീവിതത്തില്‍ എത്തിയപ്പോള്‍ ദു:ഖിക്കുന്നതിനും കാരണങള്‍ കിട്ടി.എല്ലാം പരിഹരിക്കുവാന്‍ കഴിഞില്ലെങ്കിലും നെഞ്ചില്‍ നീറുന്ന ഒരു പച്ചകുത്തായി ദു:ഖത്തെ ആസ്വദിക്കുവാന്‍ പഠിപ്പിച്ച ടീച്ചറിന്റെ ചിത്രം മനസ്സില്‍ തെളിയും…