Thursday, November 26, 2009

ഒറ്റമരത്തിനോട് ….

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?

വിചാരങ്ങളും വികാരങ്ങളും
കണ്ണുനീരുമില്ലാതെ
മൌനിയായവനേ
ആത്മജ്ഞാനം നേടിയ
മഹാമുനിയാണ് നീ

ഏകാന്തതയുടെ കാവല്‍ക്കാരാ…
മണ്ണില്‍ നിന്നും വിണ്ണിലേക്കുയരുന്ന
നിത്യസത്യമേ..
നമിക്കുമീ ശിരസ്സില്‍
ഇലസ്പര്‍ശവും പൂക്കളും
വര്‍ഷിക്കുക.

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.